തൃശൂർ: കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ വികസനപദ്ധതികൾ ഉയർത്തിക്കാട്ടിയാണ് എൻഡിഎയുടെ വോട്ടുപിടിത്തം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ്ഗോപിക്കു ലഭിച്ച മുൻതൂക്കം നിലനിർത്തി ജില്ലയിലെ കോർപറേഷൻ, ഗ്രാമപഞ്ചായത്തുകൾ, ബ്ലോക്ക് - ജില്ലാ പഞ്ചായത്തുകളിൽ കൂടുതൽ സീറ്റുകൾ നേടാനും ഭരണം പിടിക്കാനുമാണ് ശ്രമം. കോർപറേഷനിലെ സീറ്റുകൾ നിലവിലെ ആറിൽനിന്ന് ഉയർത്തുകയും ചുരുങ്ങിയത് 30 ഗ്രാമപഞ്ചായത്തുകളിൽ ഭരണംപിടിക്കുകയുമാണു ബിജെപിയുടെ ലക്ഷ്യം. ബ
്ലോക്ക്- ജില്ലാ പഞ്ചായത്തുകളിൽ കൂടുതൽ സീറ്റുകളും ഉറപ്പാക്കിയാണു പ്രവർത്തനങ്ങൾ. ഒരു ബ്ലോക്ക് പഞ്ചായത്തിൽ ഭരണം പിടിക്കുമെന്നും ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് പറഞ്ഞു. "നമുക്കുവേണം വികസിത തൃശൂർ' എന്നതാണ് എൻഡിഎയുടെ തെരഞ്ഞെടുപ്പു മുദ്രാവാക്യം.
തദ്ദേശതെരഞ്ഞെടുപ്പിലൂടെ എൻഡിഎ അധികാരത്തിൽ വന്നാൽ സേവനങ്ങൾ വീട്ടുമുറ്റത്തെത്തിക്കാൻ ആപ്ലിക്കേഷൻ, സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യയാത്ര, സൗജന്യവൈദ്യുതി, വിദ്യാർഥികൾക്കു ലാപ്ടോപ്, സ്റ്റാർട്ടപ്പ് പ്രോജക്ട്, ശക്തൻതന്പുരാൻ ടെന്റ് സിറ്റി, തീർഥാടന ടൂറിസം ഇടനാഴി, ശ്രീനാരായണഗുരു സ്മാരക ഗസ്റ്റ്ഹൗസ്, ശക്തൻ സ്റ്റാൻഡിൽനിന്ന് അരണാട്ടുകരയിലേക്കു ഫ്ലൈ ഓവർ, മാർക്കറ്റ് നവീകരണം, വടക്കുന്നാഥൻ പാർക്ക് സൗന്ദര്യവത്കരണം, പബ്ലിക് വെൽനസ് സെന്റർ, സുറിയാനി ഭാഷാ റിസർച്ച് സെന്റർ, പുത്തൻപള്ളി സെന്റിനറി സെലിബ്രേഷൻസ് മൈനോരിറ്റി ഡെവലപ്മെന്റ് പ്രോജക്ട് തുടങ്ങി മുപ്പതിലധികം വികസനപദ്ധതികളാണ് എൻഡിഎ തൃശൂരിനു വാഗ്ദാനം ചെയ്യുന്നത്.
ഇതോടൊപ്പം എംപി ഫണ്ട് ജനങ്ങൾക്ക് ഉപകാരപ്രദമായി ഉപയോഗിക്കാത്ത ഭരണനേതൃത്വങ്ങളുടെ കെടുകാര്യസ്ഥതയും ബിജെപി പ്രചാരണവേളയിൽ തുറന്നുകാട്ടുന്നു. കോർപറേഷനിൽ എംപി ഫണ്ട് ലഭ്യമാക്കാൻ കൃത്യമായി പ്രോജക്ട് സമർപ്പിക്കാൻ ഭരിക്കുന്നവർ തയാറായില്ലെന്നു വോട്ടർമാരെ ബിജെപി ഓർമപ്പെടുത്തുന്നു.
ജില്ലാ ആശുപത്രിക്കു പുതിയ മെഡിക്കൽ ലാബിനുവേണ്ടി അനുവദിച്ച 33 ലക്ഷം രൂപയിൽ 18 ലക്ഷം രൂപയും ലാപ്സിന്റെ വക്കത്താണ്. ഫിഷ് മാർക്കറ്റിന് ഒരുകോടി രൂപ അനുവദിച്ചതിൽ 20 ലക്ഷം രൂപ ലാപ്സാക്കിയതും ബിജെപി ചൂണ്ടിക്കാട്ടുന്നു. ബിജെപി ഭരണം കൈയാളുന്ന അവിണിശേരിയിൽ നിരവധി കേന്ദ്രപദ്ധതികൾ നടപ്പാക്കിയതായും ബിജെപി നേതൃത്വം വ്യക്തമാക്കി.